Friday, September 28, 2012

ആദമിന്റെ പരീക്ഷണ ലാബിലെ പെണ്ണെലികള്‍

ആദമിന്റെ പരീക്ഷണ ലാബിലെ പെണ്ണെലികള്‍
...........................................................................
ടി.സി.വി.സതീശന്‍

ആദമിന്റെ പരീക്ഷണ ലാബില്‍ ശാസ്ത്രത്തിന്റെ പുതിയ ഗര്‍ഭം ധരിച്ച സുന്ദരികളായ വെള്ളെലികള്‍ നോവുനീറും വേദനയാല്‍ വിറളികൊണ്ട് തലങ്ങും വിലങ്ങും ഓടുകയാണ് . അവിഹിതമായെതെന്തോ ചെയ്തുവെന്ന കുറ്റബോധം, പുളയുന്ന വേദനകള്‍ക്കിടയിലും ആ മുഖങ്ങളില്‍ ജാള്യതയായി നിഴലിച്ചിരുന്നു. പെണ്ണെലികളെ നോക്കി ലാബിലെ കടല്‍ക്കിഴവന്മാരായ ശാസ്ത്രഞ്ജര്‍ തങ്ങളുടെ സഹായികളായ യുവതികളുമായി അശ്ലീലം കലര്‍ന്ന നര്‍മ്മഭാഷണങ്ങളില്‍ മുഴുകി രസിക്കുകയാണ് . അവരുടെ ശരീരത്തില്‍ തൊട്ടും തൊടാതെയും ആനന്ദം കണ്ടെത്തുകയാണ് .

ദിവ്യ ഗര്‍ഭത്തിന്റെ പൊരുള് തേടിയ പെണ്ണെലികളോട് ആദമോ കൂട്ടുകാരോ ഉള്ളുതുറന്നൊന്നും പറഞ്ഞില്ല , അവരുടെ മുഖത്ത് ഘനീഭവിച്ച ഇരുള് , നാളെ വരാനിരിക്കുന്ന വലിയേതോ സൂര്യന് വേണ്ടിയാണ് എന്നമട്ടില്‍ വ്യംഗ്യ ചലനങ്ങള്‍ കൊണ്ട് നിറച്ചു . ത്യാഗത്തെ കുറിച്ചുള്ള വാക്കുകള്‍ മൌനത്തില്‍ തീര്‍ത്തു .

വെപ്രാളപ്പെട്ടു പായുന്ന വെള്ളെലികളില്‍ ഒരെണ്ണത്തിനെ കയ്യിലെടുത്ത് , വീര്‍ത്തു വരുന്ന അതിന്റെ അടിവയറില്‍ തലോടിക്കൊണ്ട് ആദം പറഞ്ഞു, മോളേ, സഹിക്കുക , നിന്റെയീ വേദനകള്‍  നാളെ ഉണ്ടാകാവുന്ന മനുഷ്യകുലത്തിന്റെ ഉന്നതിയിലെ  പാദുകകല്ലാണെന്ന് കരുതി അഭിമാനിക്കുക. സുന്ദരിയായ അവളോട്‌ ദിനാനുസാരിയായ ഒരു അനുകമ്പ അയാള്‍ക്കുണ്ടായിരുന്നു, ആരും കേള്‍ക്കാതെ അയാള്‍ അവളെ ഹവ്വ എന്ന് പേരു ചൊല്ലിവിളിച്ചു. കടിച്ചുകീറുന്ന വേദനക്കിടയിലും ആദമിന്റെ കരങ്ങളുടെ മൃദുല കാന്തികതയില്‍ അല്‍പ്പ നേരത്തേക്കെങ്കിലും അവളാശ്വാസം കൊണ്ടു. പെണ്ണെലികള്‍ എന്നും പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണമാണെന്ന് കര്‍ത്താവ് കരുതിയിരിക്കുമെന്നു സമാശ്വസിച്ചു .

മുനയൊടിഞ്ഞ സിറിഞ്ച് സൂചികള്‍ നോക്കി മരിയ മറാണ്ട എന്ന കാപ്പിരി പെണ്ണ് ശാസ്ത്രജ്ഞന്മാരുടെ കണ്ണുവെട്ടിച്ചു സ്ത്രീ സഹജമായ വികാരത്താല്‍ കരഞ്ഞു , വിടര്‍ന്ന അവളുടെ കാപ്പിരി ചുണ്ടുകളിലൂടെ സങ്കടം തുപ്പലുകളായി കനിഞ്ഞിറങ്ങി . വൈറ്റ് ഏപ്രോണിന്റെ പോക്കറ്റില്‍ കിടന്ന തുവാലയെടുത്ത് അവള്‍ കണ്ണുകളും മുഖവും ചിറിയും തുടച്ചു . പെണ്ണെലികളെ നോക്കി തുപ്പലിറക്കുന്ന കടല്‍ക്കിഴവന്മാര്‍ ചുട്ടുപോകട്ടെ എന്ന് ശപിച്ചു .

ആര്‍ത്തവം നിലച്ച , പരീക്ഷണത്തിന്റെ വക്കും മൂലയും ഒടിഞ്ഞ നീണ്ട ദിവസങ്ങള്‍ കണക്കുപുസ്തകത്തില്‍ കുറിച്ചുകൊണ്ട് ആദം പറഞ്ഞു , നല്ല പുരോഗതിയുണ്ട് . നെറ്റിയിലെ പുരികങ്ങള്‍ ചുളിക്കാതെ , ഇട്ടിരുന്ന വസ്ത്രങ്ങളില്‍ ചുളിവുവീഴാതെ സഹ ശാസ്ത്രജ്ഞര്‍ തലയാട്ടി അതു ശരിവെച്ചു . വെള്ളെഴുത്ത് കണ്ണടകളുടെ  സഹായത്താല്‍ കൂട്ടെഴുത്തുകള്‍ എളുപ്പത്തില്‍ വായിച്ചെടുത്തു . എപ്രോണിന്റെ പോക്കറ്റില്‍ കിടന്ന ചോക്ക്ലേറ്റുകളെടുത്തു കൂടിനിന്ന പെണ്ണുങ്ങള്‍ക്ക്‌ കൊടുത്തു , അവരത് നൊട്ടി നുണയുന്നത് കണ്ടു സന്തോഷിച്ചു .

മരിയ മറാണ്ടയുടെ കാപ്പിരിചിന്തകളില്‍ കറുത്ത പുക കലര്‍ന്നു , ആദമിന്റെ പരീക്ഷണം വിജയിച്ചാല്‍ , ലോകത്തുള്ള സകലമാന പെണ്ണുങ്ങളെയും  അതു കൂടുതല്‍ സങ്കടത്തിലാക്കും , പുരുഷന്റെ ചുഴിഞ്ഞ ഒരു നോട്ടം കൊണ്ട് പെണ്ണുങ്ങള്‍ ഗര്‍ഭവതികളാകുകയോ ? അനുവദിച്ചുകൂടാ , പെണ്ണെലികളുടെ ഗര്‍ഭം എങ്ങിനെയെങ്കിലും അലസിപ്പിക്കണം, ആ വഴിയില്‍ അവള്‍ ചിന്തിച്ചു .

അത്തിയിലകള്‍ കൂട്ടിപ്പെറുക്കി  തയ്ച്ചെടുത്ത അരയാടയുടുത്തു ഹവ്വ നാണം മറച്ചു , ആദമിന്റെ  നഗ്നതെയെ ചൂണ്ടി കളിയാക്കി . ആകാശത്തു സൂര്യനെയും നക്ഷത്രങ്ങളെയും , ഭൂമിയില്‍ മണ്ണിനെയും മരങ്ങളെയും പുഴകളെയും സൃഷിച്ച ദൈവം  പാപങ്ങളെയും സൃഷിച്ചതില്‍ അവള്‍ ആകുലപ്പെട്ടു . കായ്കളും കിളികളും കൂട്ടിനുണ്ടായിട്ടും ഏകനായി തീര്‍ന്ന ആദമിന് കൂട്ടിരിക്കാന്‍ അവന്റെ വാരിയെല്ലെടുത്തു കര്‍ത്താവ് എന്നെ സൃഷ്ടിച്ചു , വിലക്കപ്പെട്ട കനികള്‍ തിന്നാതിരിക്കാന്‍ വെള്ളെലികളോട് അവള്‍ അപേക്ഷിച്ചു . ചുഴിഞ്ഞ കണ്ണുകളിലെ ആര്‍ത്തിപൂണ്ട നോട്ടം കൊണ്ട് അവിവാഹിതരായ അമ്മമാരാകാന്‍ വിധിക്കപ്പെടാതെ നോക്കാന്‍ അവരെ ഉപദേശിച്ചു .

ആദമിന്റെ പരീക്ഷണം അതിന്റെ വിജയത്തിലേക്കെത്താന്‍ ഇനി അധിക നാളുകള്‍ വേണ്ട , വീര്‍ത്ത വയറുമായി പെണ്ണെലികള്‍ ആധിപൂണ്ടു . മരിയാ മറാണ്ടയുടെ തല ആഴത്തില്‍ പുകഞ്ഞു .
പച്ച പപ്പായ ഗര്‍ഭമലസിപ്പിക്കുന്നതിനായി പണ്ടുകാലങ്ങളിലെ നാട്ടുപ്പെണ്ണുങ്ങള്‍ ഉപയോഗിച്ചിരുന്നതായി കേട്ടറിവുണ്ട് എന്നവള്‍ തന്റെ സുഹൃത്തും പാതി മലയാളിയുമായ അലിന്‍ഡാ ജോസഫിനോട് പറഞ്ഞു , അലിന്‍ഡാ മലയാളത്തിലും ജര്‍മ്മനിയിലുമായി കഴുത്തിലാടുന്ന കോന്തയെ ചുംബിച്ചു , നല്ല ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ സ്തോസ്ത്രം  ചൊല്ലി .

തവിട്ടു നിറമാര്‍ന്ന ഹവ്വയുടെ കൂര്‍ത്ത ചുണ്ടുകളില്‍ ആദം മുഖമുരസി ചുംബനങ്ങള്‍ തീര്‍ത്തു , നനുത്ത രോമങ്ങളില്‍ താടിയമര്‍ത്തി അവളെ ഇക്കിളിപ്പെടുത്തി . ഇതുകണ്ട പരീക്ഷണശാലയിലെ മറ്റെലികള്‍ അസഹ്യത കാട്ടി , തങ്ങളുടെ നീരസം ഉള്ളിലൊതുക്കി , മറ്റു എലികളുടെ വാലില്‍ ചൊറിഞ്ഞു .
വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ ഓരോ ആണിന്റെയും നോട്ടം കാമത്തിന്റെ ആര്‍ത്തിയില്‍ പൊതിഞ്ഞിരിക്കുന്നു , ദഹിപ്പിക്കുന്നതും ആശിപ്പിക്കുന്നതുമായ അവന്റെ നോട്ടത്തിലെ കാന്തിക - വൈദ്യുതോര്‍ജ്ജ പ്രവാഹം , അതു സ്ത്രീകളില്‍ , അവരുടെ ശരീരത്തില്‍ ഉണ്ടാക്കിയേക്കാവുന്ന വ്യതിയാനങ്ങള്‍ , ഇതൊക്കെയായിരുന്നു ആദമിന്റെ മനസ്സിനെ അലട്ടിയത് ,ആസുരകാലത്ത് കണ്ട മനുഷ്യരുടെ ചില ചൊറിച്ചിലുകള്‍ മാധ്യമ ശ്രദ്ധ നേടിയതില്‍ നിന്നുമാണ് ആദം ഈ ആശയം കടം കൊണ്ടത് , ചിലരുടെ ചുഴിഞ്ഞ നോട്ടങ്ങള്‍ ഭയപ്പെടുത്തുന്നവയും മയപ്പെടുത്തുന്നവയും ആയിരുന്നു . കണ്ണുകള്‍ കൈമാറിയത് പലപ്പോഴും കിടപ്പറയിലെ രതിയായിരുന്നു . ബീജ കൈമാറ്റം കണ്ണുകളിലൂടെ എങ്ങിനെ സാധ്യമാകുന്നുവെന്ന തലതെറിച്ച ആശയത്തെ പരീക്ഷണ ലാബിലേക്ക് ആനയിക്കുകയായിരുന്നു അയാള്‍ ചെയ്തത് .

പെണ്ണെലികളെ .. സുന്ദരികളായ വെള്ളെലികളെ സൌമ്യരായി നിങ്ങള്‍ സഹകരിക്കുക , മാറ്റത്തിന്റെ ചുവരുകളില്‍ ഓരോ ഇഷ്ടികകള്‍ പെറുക്കി വെയ്ക്കുക .

പോക്കറ്റിലൊളിപ്പിച്ചു വെച്ച , ചെറുതായി ചുരണ്ടിയ പച്ചപപ്പായയുടെ കഷണങ്ങള്‍ ആരും കാണാതെ വയറുവീര്‍ത്ത , സുന്ദരികളായ , വെളുത്ത പെണ്ണെലികള്‍ക്ക് ഭക്ഷിക്കാനായി അവള്‍ കൊടുത്തു . ചുഴിഞ്ഞ നോട്ടങ്ങളിലെ അനാഥ ഗര്‍ഭം അലസിപ്പോയ വെള്ളെലികള്‍  തുള്ളിച്ചാടി നടക്കുന്നതായി മരിയ മറാണ്ട സ്വപ്നം കണ്ടു .

അധികാരം തലയെടുപ്പായി കരുതി അഹങ്കരിക്കുന്ന പുരുഷപ്രജകളെ.. നിങ്ങളുടെ നാഥന്‍ ആദം അടിപതറിയിക്കുന്നു, കാപ്പിരിച്ചുണ്ടുകള്‍ പിളര്‍ന്നു മറിയയുടെ തൊണ്ടയില്‍ നിന്നും വാക്കുകള്‍ ഗര്‍ജ്ജിച്ചു . 
..............................................................................................................................................................................

Tuesday, September 18, 2012

അവസ്ഥാന്തരം

അവസ്ഥാന്തരം
................................
കഥ
ടി.സി.വി.സതീശന്‍


കനം കുറഞ്ഞ മടിശ്ശീലയില്‍ വിരലുകളമര്‍ത്തികൊണ്ട് അയാള്‍ ഒരു നിമിഷം ഇരുന്നു . തുഴ നഷ്ടപ്പെട്ട് കാണാക്കയത്തില്‍ അകപ്പെട്ടവന്റെ നൊമ്പരം , കത്തിയെരിയുന്ന ജീവിതത്തിനു മുന്നിലെ നീണ്ട പകപ്പ് .. തന്റെ കെട്ട ജീവിതത്തില്‍ അയാള്‍ക്ക്‌ മനസ്താപമുണ്ട് .
ഒരു ലാര്‍ജ്ജു കൂടി .. അയാള്‍ ബെയററോട് ആവശ്യപ്പെട്ടു .
കത്തിയെരിഞ്ഞ സിഗറിന്റെ ചാരം മുന്നിലെ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ തട്ടി . അകലങ്ങളിലേക്ക് പ്രകാശം പരത്തുവാന്‍ കഴിയാത്തതിന്റെ ആത്മപീഡ അനുഭവിക്കുന്ന മെഴുകുതിരി മുന്നില്‍ സ്വയമുരുകി ഇല്ലാതാവുന്നു . പുകച്ചുരുളുകള്‍ വൃത്തങ്ങളും ഗോളങ്ങളുമായി തീരുന്നു , പിന്നീടതൊന്നുമല്ലാതെ വായുവില്‍ അലിഞ്ഞില്ലാതാകുന്നു .
ഓര്‍ത്തുവെയ്ക്കേണ്ടതോ  കൊട്ടിഘോഷിക്കേണ്ടതോ ആയ ഒരു ബാല്യമോ കൌമാരമോ അയാള്‍ക്കില്ലായിരുന്നു . സാധാരണ ചുറ്റുപാടുകളില്‍ വളരെ സാധാരണം മാത്രമായ ഒരു ജീവിതചക്രം . പകലുകളില്‍ സൂര്യനുദിക്കുകയും രാത്രികളില്‍ ഇരുള് പടരുകയും ചെയ്യുന്ന സ്വാഭാവികത നിറഞ്ഞ ജീവിതം . വിശാലമായ തൊടിയില്‍ ഒരു തൊട്ടാവാടിയായി സ്വയം ഉള്‍വലിഞ്ഞു , ഏകാന്തതയുടെ പുറന്തോടുകള്‍ക്കുള്ളില്‍ തേഞ്ഞു പോയ ഒരു കുറ്റിപ്പെന്‍സില്‍ . പിന്നിപ്പോയ ഷര്‍ട്ടിന്റെ അടര്‍ന്നുവീണ ബട്ടനുകള്‍ക്കുള്ളില്‍ ഉടക്കിനിന്ന ബാല്യത്തെ കുറിച്ച് എന്ത് ഓര്‍ത്തുവെയ്ക്കാനാ .. പ്രണയവര്‍ണ്ണങ്ങളില്‍ തീര്‍ത്ത ഒരു യൌവ്വനമായിരുന്നില്ല അയാളുടേത് , ആര്‍ത്തിയുടെ കണ്ണുകള്‍ പുസ്തകത്തെ തേടി നടന്നു . അതുകൊണ്ടുതന്നെ അയാളുടെ കാമനകള്‍ക്ക്‌ നിറം കൊടുത്തത് പുസ്തകങ്ങളായിരുന്നു . പ്രണയവും ഭോഗവും വായനയുടെ പരന്ന കടല്‍ പുറങ്ങളായി , അയാളുടെ ആകാശത്ത്‌ നക്ഷത്രങ്ങള്‍ പൂക്കാന്‍ മടിച്ചു നിന്നു.
മദ്യം രക്തത്തില്‍ കലര്‍ന്നു , സിരകള്‍ വഴി തലച്ചോറിനെ കീഴടക്കി . കാമുവും കാഫ്കയും മായാത്ത ചിത്രങ്ങളായി മനസ്സില്‍ തെളിഞ്ഞു . എന്തോ ഒരു അസ്വസ്തത തലയ്ക്കകത്തു പുകഞ്ഞു , തന്റെ ചെവികള്‍ക്ക് നീളം വെയ്ക്കുന്നതായി തോന്നി . നീണ്ട കഴുതച്ചെവികള്‍ക്കിടയില്‍ പ്രയാസപ്പെട്ടു നില്‍ക്കുന്ന ചെറിയ തല , അസ്വസ്തതകള്‍ക്കിടയിലും കൌതുകം കലര്‍ന്ന ജിഞ്ജാസ അയാളില്‍ ഉടലെടുത്തു . കുതിരകളുടെ വംശാവലിയില്‍ പെട്ട കഴുതകളോട് ഒരു മൃദുസമീപനം പണ്ടുതൊട്ടേ അയാളില്‍ ഉണ്ടായിരുന്നു എന്നതാവാം അതിനു കാരണമായത്‌ . ചെസ്സ് പലകയിലെ അടഞ്ഞ സഞ്ചാരത്തിലെ കുതിരകള്‍ ശാപമേറ്റുവാങ്ങി കഴുതകളായി തീര്‍ന്നതാണോ എന്നൊരു സന്ദേഹം അയാളില്‍ ബലപ്പെട്ടിരുന്നു. പാളിപ്പോയ പ്രതിരോധത്തിന്റെ പിന്നിലെ നിസ്സംഗതയായിരിക്കണം  ഒരുപക്ഷെ കഴുതകളുടെ മുഖത്തു കാണുന്ന നിത്യദൈന്യതയ്ക്ക് കാരണമെന്ന് അയാള്‍ വിശ്വസിച്ചു . ചരിത്രത്തിന്റെ നാള്‍വഴികളില്‍ എന്നും കഴുതയുണ്ടായിരുന്നു , ദശാസന്ധികളില്‍ പടുത്തുയര്‍ത്തപ്പെട്ട സാമ്രാജ്യങ്ങളുടെ അസ്ഥിവാരങ്ങളില്‍ കഴുതകളുടെ വിയര്‍പ്പും കണ്ണീരുമുണ്ടായിരുന്നു . യജമാനരുടെ ഇംഗിതത്തിനനുസരിച്ചു വര്‍ത്തിക്കുന്ന ആജ്ഞാനുസാരികളായ കഴുതകളില്‍ അയാളുടെ ചിന്ത മുറിഞ്ഞു .
തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്രാജ്യത്തില്‍ ജനിച്ച്  ചെക്ക് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ ജര്‍മ്മന്‍ സംസാരിക്കുന്നവനായും ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദനും , സ്വാര്‍ത്ഥനും സ്വെചാധിപതിയുമായ പിതാവ് അടക്കിവാണിരുന്ന കുടുംബത്തില്‍ ഏകാകിയുമായി ജീവിച്ച കാഫ്ക , കാഫ്കയുടെ വലിയ ചെവികള്‍ ഇവ മനസ്സിലെ ചിത്രങ്ങളായി നിലനിന്നു.
മെറ്റമോര്‍ഫോസിസ്സിലെ ഗ്രിഗര്‍ സാംസയെ പോലെ ജീവിതത്തില്‍ അയാളും ഒരു സെയില്‍സ് റെപ്രസന്റെറ്റീവ് ആയിരുന്നു. അമുക്കുരുവും ജാതിപത്രയും നായ്ക്കുരുണയും അറിയാത്ത മറ്റുപല ചേരുവകളും ചേര്‍ത്തുണ്ടാക്കിയ ലേപനം , അതായിരുന്നു വില്‍ക്കാനായി അയാളുടെ കമ്പനി അയാളെ ഏല്‍പ്പിച്ചിരുന്നത്‌ . ചുക്കിചുളിഞ്ഞ് ഒതുങ്ങിയ  തങ്ങളുടെ ലിംഗങ്ങളില്‍ ലേപനം പുരട്ടി പോയ യൌവ്വനം തിരിച്ചുപിടിക്കാന്‍ ബദ്ധപ്പെടുന്ന നരബാധിച്ച വാര്‍ദ്ധക്യങ്ങള്‍ , കാമലീലകളില്‍ ചത്തുവീഴുന്ന അവരുടെ ലിംഗങ്ങള്‍ അയാളില്‍ വെറുപ്പുണ്ടാക്കി , അതിന്റെ നിരര്‍ത്ഥകതയോര്‍ത്തു ഉള്ളില്‍ ചിരിച്ചു .
തന്റെ ചെവികള്‍ക്ക് പിന്നെയും നീളം വെയ്ക്കുന്നതായി അയാളറിഞ്ഞു , ആധിയും ആര്‍ത്തിയും പൂണ്ട വലിയ തലയേക്കാള്‍ നീണ്ട ചെവികളെ അയാള്‍ ഇഷ്ടപ്പെട്ടു . ബാറില്‍ പരന്നു പടര്‍ന്ന കുന്തിരിക്കത്തിന്റെ പുകയില്‍ മരണത്തിന്റെ മുഖം അയാള്‍ ദര്‍ശിച്ചു , പുകയുന്ന കുന്തിരിക്കത്തിന് മരണത്തിന്റെ മണമാണ് എന്നും എന്നയാള്‍ വിശ്വസിച്ചുപോന്നിരുന്നു, പുകഞ്ഞു തീരുന്ന പച്ചമാംസത്തിന്റെ മണം മൂക്ക് വിടര്‍ത്തി ആവോളം ആസ്വദിച്ചു.
അനാര്‍ക്കിസത്തിന്റെ ബൊഹീമിയന്‍ യൌവ്വനത്തിന്റെ ഇടവേളകളിലെപ്പോഴോ അയാള്‍ ചുറ്റുപാടുകളുടെ പകിട്ടില്‍ ആകൃഷ്ടനായി . തന്നെക്കാള്‍ ഒരുപാട് ചെറുപ്പമുള്ള ഭാര്യ , അവളുടെ പ്രകാശവേഗത്തില്‍ തന്റെ ഉട്ടോപ്യന്‍ സ്വപ്നങ്ങള്‍ ഓരോന്നായി തകര്‍ന്നു വീണു. ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍ ആ ബൊഹീമിയന്‍ മുഖം പകച്ചു , ചടുലമായ താളങ്ങിലുള്ള പകലുകളെ  വെറുത്തു.
 കടലാസ്സുപൊതി അഴിച്ച് മദ്യം നിറച്ച ഗ്ലാസ്സിലേക്ക്‌ തട്ടി അയാള്‍ ആര്‍ത്തുചിരിച്ചു . തന്റെ കുറിപ്പുകളില്‍ പ്രകോപിതനായവന്റെ ഉള്ളിലെ തീ കത്തിച്ച തന്റെ ആദ്യപുസ്തകത്തിന്റെ ചാരം മദ്യത്തില്‍ കലരുന്നത് കണ്ടാനന്ദിച്ച് അര്‍മാദപ്പെട്ടു. ജീവിതത്തിന്റെ രാശികള്‍ അളന്നു തിട്ടപ്പെടുത്താന്‍ പാടുപെട്ട സര്‍വ്വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു തീപ്പെട്ടിക്കോലില്‍ നിന്നുമുതിര്‍ന്ന തീയില്‍ കത്തി വെണ്ണീറായി .. ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറം ഒഴിഞ്ഞ മദ്യക്കുപ്പികളെ അയാള്‍ വിശ്വസിച്ചു . നിസ്സംഗതയുടെ ആ താടിയെല്ലിനു കൈകള്‍ താങ്ങായി നിന്നു .
ചെവികള്‍ക്ക് മാത്രമല്ല മൂക്കിനും നീളം കൂടുന്നു , അയാളുടെ ചെറിയ കണ്ണുകളില്‍ ദൈന്യത പടര്‍ന്നു. നീണ്ട കൂര്‍ത്ത മുഖം , മുന്നോട്ടുന്തി നില്‍ക്കുന്ന കോന്തന്‍ പല്ലുകള്‍ .. നിഷ്ക്കളങ്കമായ ഒരു കഴുതയുടെ മുഖം രൂപപ്പെട്ടുവരുന്നതായി അയാളറിഞ്ഞു . തൊണ്ടയില്‍ നിന്നും വിലാപം പോലെ ദീനമായൊരു കരച്ചില്‍ പുറത്തേക്ക് ചാടി . ഒച്ച കേട്ട് ബാറില്‍ ഉണ്ടായിരുന്നവര്‍ അന്തം വിട്ടു , കഴുതരൂപം കണ്ട് അവരുടെ ഉള്ളില്‍ അങ്കലാപ്പ് പൊട്ടിമുളച്ചു . ലഹരി ഉച്ചസ്ഥായിയിലാകുമ്പോള്‍ കൂട്ടക്കരച്ചിലുകള്‍ ബാറില്‍ പതിവാണ് , തങ്ങളുടെ തീരാദു: ഖങ്ങള്‍ കുടിച്ചു തീര്‍ക്കാന്‍ വരുന്നവര്‍ക്ക് കരയുകയല്ലാതെ മറ്റെന്തുവഴിയാണുള്ളത് എന്ന് കരുതി സമാധാനിക്കാം , എന്നാല്‍ ഇതങ്ങിനെയല്ല , കുടിച്ചുകൊണ്ടിരിക്കെ ഒരാള്‍ കഴുതായി മാറുകയാണ് . ബെയറര്‍ പരിഭ്രാന്തനായി , ആയിരത്തി നാന്നൂറ്റി എണ്‍പത്തിയാറിന്റെ ബില്ല് ഗ്ലാസ് ട്രെയില്‍ കിടന്ന് അയാളെ നോക്കി ചിരിക്കുകയാണ് , ആര് കൊടുക്കും ?  കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവത്തെ വിശ്വസിക്കാനായില്ല , ഒന്നുകൂടി ഉറപ്പു വരുത്താനായി
ബെയറര്‍ അയാളെ നോക്കി . സര്‍വ്വ് ചെയ്യുന്ന വേളയില്‍ ഒരു സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ .. തന്റെ സമയത്തെ പഴിച്ചു , അടുത്ത മാസത്തെ കുടുംബ ബജറ്റ് തകിടം മറിയുന്നതില്‍ ബെയറര്‍ ആകുലപ്പെട്ടു .
തെരുവില്‍ വളര്‍ത്തുപന്നികള്‍ അവരുടെ യജമാനന്മാര്‍ക്കായി മുക്രയിട്ടു കഴുതകളെ ഭയപ്പെടുത്തി , ഉച്ചിഷ്ടങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു . വിഴുപ്പു ചുമന്ന് കഴുതകള്‍ ദൈന്യതയോടെ അലമുറയിട്ടു , ദീനക്കരച്ചിലുമായി മറ്റു കഴുതകള്‍ക്കൊപ്പം അയാളും ചേര്‍ന്നു. തെരുവ് കരഞ്ഞുതീര്‍ക്കുന്ന ആ ശബ്ദം കൂടി സന്തോഷത്തോടെ ഏറ്റുവാങ്ങി . പെരുകുന്ന കഴുതകള്‍ നാളെ തെരുവ് പിടിച്ചടക്കുമോ എന്ന് പന്നികള്‍ ഭയപ്പെട്ടു . അധികാരം നഷ്ടപ്പെട്ടേക്കാവുന്നതിന്റെ  അസ്കിതയായിരിക്കണം അവര്‍ മുക്രയിട്ടു  കഴുതകളെ ഭയപ്പെടുത്തി  കൊണ്ടേയിരുന്നു .
ദല്ലാളന്മാരുടെ വശപ്പെടുത്തലുകളില്‍ ഭയന്ന്  മറ്റു കഴുതകളെപ്പോലെ അയാളും അനുസരണയോടെ വിഴുപ്പു ഭാണ്ഡങ്ങള്‍ പേറി , അങ്ങിനെ സഹനത്തിന്റെ , ആജ്ഞാനുസരണത്തിന്റെ പുതിയ പര്‍വ്വം രചിച്ചു .
.............................................................................................................................................
*2012 ഫിബ്രുവരി ലക്കം 'പവിത്രഭൂമി ' മാസികയില്‍ പ്രസിദ്ധീകരിച്ചത് .

Monday, September 17, 2012

കളിപ്പാട്ടങ്ങള്‍

കളിപ്പാട്ടങ്ങള്‍
.............................................................


കഥ
ടി.സി.വി.സതീശന്‍
............................................

ഒന്ന്


ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ അവള്‍ കളിപ്പാട്ടങ്ങളെ തിരയുകയാണ് , വിവിധങ്ങളായ സൈറ്റുകള്‍ വിരല്‍ത്തുമ്പിലൂടെ കടന്നുപോയി . ആശ ജനിപ്പിക്കുന്ന ഒന്നും തന്നെ സ്ക്രീനില്‍ തെളിഞ്ഞില്ല , കണ്ടുമടുത്തതും ഉള്ളില്‍ താത്പര്യം ജനിപ്പിക്കാത്തതും ആയിരുന്നു അവയെല്ലാം. വിരസതയുടെ വേളയിലെപ്പോഴോ  അറിയാതെ അവളുടെ വിരലുകള്‍ ഡേയ്റ്റിംഗ് സൈറ്റില്‍ അമര്‍ന്നു. നിറയെ കളിപ്പാട്ടങ്ങള്‍ , അവളുടെ കണ്ണുകള്‍ക്കത് വിശ്വസിക്കാനായില്ല .

അയാള്‍ അമ്മാനക്കായകള്‍ മുകളിലേക്കെറിയുകയും  താഴെ വീഴാതെ ഉള്ളം കയ്യിലൊതുക്കുകയും  വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്തു , അടക്കമുള്ള ആ കയ്യൊതുക്കത്തെ താത്പര്യപൂര്‍വ്വം അവള്‍ ശ്ലാഘിച്ചു . ലോഹ ഗോളങ്ങളില്‍ നിന്നുമുതിരുന്ന ഭസ്മം ചുറ്റും കൂടിനിന്ന ഓരോ പെണ്‍കുട്ടിയുടേയും മേല്‍ പതിപ്പിക്കാന്‍  പ്രത്യേക ശ്രദ്ധ ആ കരവിരുത് കാട്ടിയിരുന്നു . മനവും മനനവും ഒരുക്കൂട്ടി  രോഗ വിമുക്തിക്കായി കൊതിക്കുന്ന പെണ്‍കുട്ടികളാകട്ടേ ഒരു നുള്ള് ഭാസ്മമെങ്കിലും തങ്ങളുടെ മേല്‍പതിയാന്‍ മത്സരിക്കുകയാണ് . അയാള്‍ക്ക്‌ ചുറ്റും റോക്ക് ചെയ്യുന്ന അവരുടെ കണ്ണുകള്‍ ജ്വലിച്ചു , ശരീരം ഇളകി .

നിറയെ ദ്വാരങ്ങള്‍ ഉള്ള ലോഹഗോളങ്ങള്‍ , അതിന്റെ സുഷിരങ്ങളിലൂടെ ഉതിരുന്ന ഭസ്മം , അല്‍പ്പ വസ്ത്രധാരിയായ അയാള്‍ക്ക് ചുറ്റും നൃത്തമാടുന്ന പെണ്‍കുട്ടികള്‍ , ഉരിഞ്ഞുവീഴുന്ന അവരുടെ ഇറുകിയ വസ്ത്രങ്ങള്‍ .. കാണാനിമ്പമുള്ള ആ കാഴ്ചകള്‍ അവളെ ആവേശത്തിലാക്കി . അതിന്റെ മാസ്മരികതയില്‍ ആനന്ദമുളവായി , മനസ്സ് പുതിയ ചക്രവാളങ്ങള്‍ തേടി പറന്നു .

കളിപ്പാട്ടങ്ങളെ ചെറുപ്പം തൊട്ടേ അവള്‍ക്കിഷ്ടമായിരുന്നു , ഇഷ്ടമെന്നു പറഞ്ഞാല്‍ വെറുമൊരിഷ്ടം. അല്ലാതെ അവ സൂക്ഷിച്ചുവെക്കാനോ അതില്‍ സ്വപ്നങ്ങള്‍ നിറയ്ക്കാനൊ അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല . പഴയത് മടുക്കുമ്പോള്‍ പുതിയത് തേടുകയും പഴയതിനെ മറക്കുകയും ചെയ്യുക , അത്രതന്നെ .

വൈകി ഉണരുന്ന സൂര്യന്‍ അവള്‍ക്കൊരു പ്രശ്നമേ ആയില്ല , നിലാവ് പൂക്കുന്ന ആകാശത്തേ മാത്രമേ അവള്‍ കണ്ടുള്ളൂ . വൈകിയുറങ്ങുന്ന രാത്രികളെ കാമിച്ച് ജീവിതം വെറുമൊരു അമ്മാനയാട്ടമായി അവള്‍ കല്‍പ്പിച്ചു , അമ്മാനപ്പന്തുകളില്‍ നിറച്ച ഭസ്മത്തിന്റെ തായും വേരും  അന്വേഷിച്ചില്ല , ഉപേക്ഷിച്ചുപോയ കളിപ്പാട്ടങ്ങള്‍ പോലെ അതും അവളെ നോമ്പരപ്പെടുത്തിയില്ല .
മച്ചിങ്ങയില്‍ കോര്‍ത്ത ഈര്‍ക്കിലില്‍ മറ്റൊന്ന് ചേര്‍ത്തു വട്ടം കറക്കിയപ്പോള്‍ ഉണ്ടാകുന്ന കടകടാ ശബ്ദം അവളുടെ കാതുകളില്‍ വന്നണഞ്ഞു . പച്ച ഈര്‍ക്കിലുകള്‍ കുത്തിനോവിച്ച മച്ചിങ്ങയുടെ ദീനവിലാപം അവളെ സന്തോഷത്തിലാക്കി . ആവേശത്തോടെ, ലോകത്തെ നോക്കി ഈര്‍ക്കിലുകള്‍ ചേര്‍ത്തുപിടിച്ച് വീണ്ടും വീണ്ടും വട്ടം കറക്കി , അതില്‍ അവള്‍ വട്ടുപിടിച്ചു .

വീക്കെന്‍ഡിലെ  ഷോപ്പിംഗ് അവള്‍ക്കു നിര്‍ബ്ബന്ധമാണ് , നഗരത്തിലെ പേരുകേട്ട ഷോപ്പിംഗ് മാളില്‍ അവള്‍ കളിപ്പാട്ടങ്ങള്‍ തിരയുകയാണ് . ചാവി കൊടുത്താല്‍ ആടുകയും പാടുകയും വീണു നമസ്കരിക്കുകയും ചെയ്യുന്ന സുന്ദരനായ ആണ്‍ പാവ , അവളുടെ കണ്ണുകള്‍ അതില്‍ ഉടക്കി നിന്നു . അതിനെ തിരിച്ചും മറിച്ചും നോക്കി , വീണ്ടും ചാവി കൊടുത്തു . താളത്തിനു തുള്ളുന്ന അവന്റെ കൊപ്രായങ്ങളില്‍ അവള്‍ ആനന്ദം പൂണ്ടു .

ദൂരെ മാറിനിന്നു ഒരാള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു , ആവേശത്തിമര്‍പ്പില്‍ അവളതു കണ്ടതേയില്ല , അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കാണണം ഒരാള്‍ അവളുടെ മുന്നില്‍ വന്നു നിന്ന് തന്റെ ദേഹമൊന്നു കുടഞ്ഞ്‌ , ടൈ വലിച്ചു ശരിയാക്കി പറഞ്ഞു .. ഞാന്‍ നിരഞ്ജന്‍ , ഇവിടുത്തെ ഫ്ലോര്‍ മാനേജര്‍ . മാഡത്തിനു ടോയ്സ് ഇഷ്ടമാണെന്ന് തോന്നുന്നു , ഇത് പാക്ക് ചെയ്യട്ടേ ? ഇനിയെന്തെങ്കിലും ഹെല്‍പ്പ് ..? പാവയില്‍ നിന്നും ഒരു നിമിഷം അവളുടെ ശ്രദ്ധ അവന്റെ നേര്‍ക്ക്‌ തിരിഞ്ഞു , വീണ്ടും അവള്‍ പാവയിലേക്ക് , അവനിലേക്ക്‌ .. മാറി മാറി നോക്കി.  അവള്‍ അവനോടു ചിരിച്ചു ,അല്‍പ്പം വിശാലമായി തന്നെ , പാവയില്‍ തോന്നിയ അതേ കൌതുകം അവനോടും തോന്നിയിരിക്കണം .

നിരഞ്ജന്‍ ഇങ്ങിനെ തന്നെയാണോ
എപ്പോഴും ? മുഖത്തെയീ പ്രസന്നത എന്നും ഉണ്ടാകുമോ ? ഒന്ന് കണ്ണിറുക്കി അവള്‍ അവനോടു ചോദിച്ചു . ഷോള്‍ഡര്‍ കുലുക്കിയുള്ള ഒരു ചിരിയാണ് നിരഞ്ജന്‍ അതിനു മറുപടിയായി അവള്‍ക്കു കൊടുത്തത് .

ചാവിയില്‍ തിരിയുന്ന സുന്ദരപ്പാവയെ ഷോകെയ്സില്‍ തന്നെ തിരികെ വെച്ച്‌ അവള്‍ അവന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു . ചാവികൊടുത്ത പാവയെ പോലെ അവന്‍ അവളോട്‌ ചേര്‍ന്ന് നടന്നു . ചേര്‍ത്തുവെച്ച പച്ച ഈര്‍ക്കിലുകള്‍ അവള്‍ വീണ്ടും കറക്കി , പ്രസന്ന മുഖത്തിന്റെ തരളിത വിലാപമായി നിരഞ്ജന്‍ മച്ചിങ്ങാ കളിപ്പാട്ടമായി , കടകടാ ശബ്ദമുതിര്‍ത്ത് അവളെ ആനന്ദിപ്പിച്ചു.
രണ്ടുമാസം തെകഞ്ഞില്ല , ചൈനയുടെ വിലകുറഞ്ഞ കളിപ്പാട്ടം പോലെ ചാവികൊടുത്താല്‍ തിരിയാന്‍ നിരഞ്ജന്‍ ആയപ്പെടുന്നതായി അവള്‍ക്കു ബോധ്യപ്പെട്ടു . അല്ലെങ്കില്‍ തന്നെ ഒരു കളിപ്പാട്ടം എത്രകാലം കൊണ്ട് നടക്കാം ? ഔചിത്യക്കേട്‌ മനസ്സിനെ കളിയാക്കി . വിപണിയിലെ പുതിയ പരസ്യങ്ങള്‍ തേടി , പുതിയ കളിപ്പാട്ടങ്ങള്‍ക്കായി ഷോപ്പിംഗ് മാളുകള്‍ തോറും അവള്‍ കയറിയിറങ്ങി .

രണ്ട്
 
ഇന്‍ ബോക്സ് തുറന്നു മെയില്‍ ചെക്ക് ചെയ്യുകയാണ് . നൂറ്റിയെഴുപത്തിയാറ് മെയിലുകള്‍ .. അനാവശ്യമായത് ഡിലിറ്റ് ചെയ്യുന്നതിനിടെ കണ്ണുപെട്ട ഒരു മെയില്‍ അവള്‍ തുറന്നു നോക്കി . ഭുപേന്‍ ചന്ദെന്നായിരുന്നു അവന്റെ പേര് , കവിത പൂക്കുന്ന വാക്കുകളില്‍ പ്രണയത്തിന്റെ ആകാശവിശാലത .. അവനു വെബ്ബ് ചാറ്റ് വേണമത്രേ . കൌതുകവും ജിജ്ഞാസയും കലര്‍ന്ന ആഹ്ലാദത്താല്‍ പുതിയ കുരിശിനെ ഏറ്റെടുക്കാന്‍ അവള്‍ തീരുമാനിച്ചു . ക്യാമറ ഓണ്‍ ചെയ്ത് ഹെഡ് ഫോണ്‍ കാതിലുറപ്പിച്ച് അതിനായി തയ്യാറെടുത്തു . മരക്കുരിശില്‍ തറയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട അടുത്ത ഹതഭാഗ്യവാന് കത്തിക്കാനായി അവള്‍ മെഴുകുതിരികളെടുത്ത്‌ മേശപ്പുറത്തുവെച്ചു .

ഹായ് , ഡാര്‍ലിംഗ് .. ഞാന്‍ ഭുപേന്‍ . പത്തിരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ പയ്യന്‍ ഉപചാര വാക്കുകളില്ലാതെ പറഞ്ഞു .
ഹായ് .. എന്‍റെ മറു വചനങ്ങള്‍ക്ക് ചെവി കൊടുക്കാതെ അവന്‍ തുടര്‍ന്നു .. കോട പെയ്യുന്ന മഞ്ഞുമലകളിലേക്ക് അവനുമൊത്തൊരു ട്രക്കിംഗ് , ഐസ്സ് പാളികള്‍ക്കിടയില്‍ തെന്നിവീഴാതെ അവനൊപ്പം ഉയരങ്ങള്‍ താണ്ടുക . നനുത്ത ചിരിയില്‍ അവന്‍ ഒളിപ്പിച്ചുവെച്ച വെല്ലുവിളി അവള്‍ക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല . കയ്യിലുള്ള ചെറിയ പന്തുകളെ മുകളിലേക്കെറിയുകയും  കയ്യൊതുക്കത്തോടെ കൈപ്പിടിയിലൊതുക്കുകയും ചെയ്തു കൊണ്ടവള്‍ പറഞ്ഞു .. ഞാന്‍ റെഡി , നിന്റെ ഉള്ളിലെ ഐസ്സുരുക്കാന്‍ എനിക്ക് രണ്ടാഴ്ച മതി . പുതിയ കളിപ്പാട്ടം കയ്യില്‍ വന്നകപ്പെട്ട സന്തോഷത്തില്‍ അവളുടെ ചുണ്ടുകള്‍ ചലിച്ചു .

പുത്ര ദു:ഖത്താല്‍ സ്വന്തം ശരീരത്തില്‍ കയറ് വരിഞ്ഞുകെട്ടി വിപാശയിലേക്ക് എടുത്തു ചാടിയ വസിഷ്ടനെ കുറിച്ച് അവള്‍ കേട്ടിട്ടുണ്ട് . ഓളങ്ങള്‍ തീര്‍ത്ത്‌ കയറ് തകര്‍ത്ത് വസിഷ്ടനെ രക്ഷിച്ച വിപാശ നദിയെ അവക്കിഷ്ടവുമാണ് .  ഭുപേന്‍ .. വിപാശയുടെ തീരത്തേക്കുള്ള നിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു . രൊഹ്താംഗ്  ചുരങ്ങളിലെക്കുള്ള യാത്രയില്‍ പിരിമുറുക്കങ്ങളില്ലാത്ത സായാഹ്നങ്ങള്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു , ദൈവങ്ങളുടെ താഴ്വരയില്‍ നമുക്കന്തിയുറങ്ങാം .. എന്നുപറഞ്ഞ് അവള്‍ ചാറ്റിംഗ് ക്ലോസ് ചെയ്തു .

മനാലിയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു അവള്‍ . സ്വപ്നങ്ങളില്‍ വിപാശ നദിയും കുളു താഴ്വരയും മാറിമാറി വന്നു .  മനസ്സ് രൊഹ്താംഗിലെക്കുള്ള ഉയരങ്ങളില്‍ പറന്നു കളിച്ചു , ഇടത്താവളങ്ങളില്‍ ഭുപേനുമൊത്തുള്ള രതി ക്രീഡകളെ  ഓര്‍ത്ത്‌ ചിരിച്ചു . ജനലഴികള്‍ കടന്നു വന്ന തണുത്ത കാറ്റില്‍ സ്വപ്നങ്ങള്‍ ഉറക്കത്തിനു വഴിമാറി കൊടുത്തു . വളരെ വൈകി കിഴക്ക് വെള്ള കീറി , പകല്‍ വെളിച്ചം മുട്ടിവിളിച്ചു . ഭുപേന്‍ എന്ന സുന്ദര പാവ അവളുടെ കരവലയങ്ങള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുകയായിരുന്നു അപ്പോള്‍ .

മനാലിയിലേക്കും വിപാശയിലേക്കും ഉള്ള ദൂരം വിരല്‍ത്തുമ്പില്‍ ഇല്ലാതായി , ലാപ് ടോപ്പില്‍ ഭുപേന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു .അവള്‍ കയ്യിലെ പന്തുകളെ ആകാശത്തേക്ക് എറിഞ്ഞു . ഉതിര്‍ന്നുവീണ അവന്റെ ദേഹത്ത് ശിശിരങ്ങള്‍ തീര്‍ത്തു . മഞ്ഞു പെയ്യുന്ന ഇരുളില്‍ തന്റെ വിരിഞ്ഞ ചുണ്ടുകള്‍ അവന്റെ വിറയാര്‍ന്ന ചുണ്ടുകളെ തേടി .

കളിപ്പാട്ടങ്ങള്‍ എന്നും കളിപ്പാട്ടങ്ങള്‍ മാത്രമാണ് എന്ന് നീയറിയണം .. ഭുപേന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു . ഇടവും വലവും നില്‍ക്കുന്ന വിപാശയും കുളുവും അതു കേട്ട് ചിരിച്ചു കാണുമല്ലോ എന്നവള്‍ അവനെ കളിയാക്കി .

അവളുടെ മുഖത്ത് വിരിഞ്ഞ ചുഴികളില്‍ ഭുപേന്റെ കൈനഖങ്ങള്‍ പോറലുണ്ടാക്കി , കോടയുരുകുന്ന ഉഷ്നപ്രവാഹം പുതിയ ആവേശത്തെ സൃഷ്ടിച്ചു . ധ്യാനവും ക്രീഡകളുമായി നമുക്കിവിടെ പൊറുപ്പ് തുടങ്ങാം , അവന്‍ പറഞ്ഞു . കാലങ്ങളോളം ശിവ പാര്‍വ്വതിമാര്‍ ഒരുമിച്ചു വസിച്ചിരുന്ന ഈ താഴ്വാരത്തെ നമുക്ക് സ്വന്തമാക്കാം . ശിരോലിഖിതങ്ങളും തിരുവസ്ത്രങ്ങളുമില്ലാതെ കാറ്റായും മഞ്ഞായും മഴയായും നമുക്കീ മണ്ണില്‍ അലിഞ്ഞില്ലാതാവാം .

ഭുപേന്‍ നീയെന്നെ തോല്‍പ്പിച്ചിരിക്കുന്നു ..? താന്‍ ചെറുതാകുന്നതായി അവള്‍ക്കു തോന്നി . കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് അവള്‍ തല കുലുക്കി . മാറിവന്ന ഋതുക്കള്‍ അവര്‍ക്ക് കാവലായി നിന്നു . രൊഹ്താംഗ്  മലയിടുക്കുകളില്‍ മഞ്ഞുപെയ്യുകയും കോടയുണ്ടാവുകയും അതുരുകുകയും ചെയ്തു . വിപാശ നദി ഒന്നുമറിയാത്തവളെ പോലെ ഒഴുക്ക് തുടര്‍ന്നു .

.............................. ...........................................................................................
* 2012 ജൂലൈ ലക്കം 'പവിത്രഭൂമി ' മാസികയില്‍ വന്ന എന്റെ കഥ