Sunday, October 14, 2012

ശിവകാശി പടക്കങ്ങള്‍

ശിവകാശി പടക്കങ്ങള്‍
................................................................................

കഥ
ടി.സി.വി സതീശന്‍


 പൂത്തിരികള്‍ ആകാശത്തു നക്ഷത്രങ്ങള്‍ വിരിയിക്കുകയും ദിഗന്തങ്ങള്‍ ഭേദിച്ചുകൊണ്ടുള്ള പടക്കങ്ങളുടെ  ഗര്‍ജ്ജനം അവസാനിക്കുകയും  ചെയ്തപ്പോഴേക്കും നേരം പരപര വെളുത്തിരുന്നു .പല്ലുതേയ്ക്കാതെയുള്ള കാലിച്ചായ കുടി കഴിഞ്ഞു പത്രത്താളുകളില്‍ മഷിനോട്ടം ചെയ്യുമ്പോഴാണ് അവള്‍ വിളിച്ചുകൂവിയത് .

ഇങ്ങോട്ട്യേക്കൊന്നു നോക്കിയെ ..?

ചൂല് കൊണ്ട് മുറ്റമടിക്കുന്നതിനിടയില്‍ കിട്ടിയ കടലാസ്സു തുണ്ടുകള്‍ ചേര്‍ത്തു പിടിച്ചു അവള്‍ വായന തുടര്‍ന്നു .. തലേന്ന് മകള്‍ പൊട്ടിച്ച ശിവകാശി പടക്കങ്ങള്‍ അവശേഷിപ്പിച്ച തുണ്ടുകടലാസ്സുകള്‍ .
കണ്ട്ഠനാളത്തില്‍ നിന്നും ഉതിര്‍ന്നുവീണ ഇമ്പമാര്‍ന്ന അവളുടെ ആലാപനം , എവിടെയോ കേട്ട് മറന്ന വരികള്‍ പോലെ മനസ്സില്‍ ഓടിക്കളിച്ചു .

മനസ്സിലായോ ?

കടലാസ്സു  തുണ്ട് എനിക്കുനേരെ നീട്ടി .. ഇത് നിങ്ങളുടെ ആദ്യ കവിതാ സമാഹാരത്തിലെ ... എന്ന കവിതയിലെ ഇന്ന ഭാഗമാണ് .
പുച്ഛംകലര്‍ന്ന ഒരു എളിഭ്യ ചിരിയോടുകൂടി വലിയ വിശദീകരണത്തിനായി അവള്‍ അടുത്തുകൂടി .

പൊട്ടിത്തീര്‍ന്ന പടക്കങ്ങള്‍ ഉപേക്ഷിച്ചുപോയ കടലാസുതുണ്ട് കയ്യില്‍ വാങ്ങി പരിശോധിച്ചപ്പോള്‍ .. ശര്യാണ് .
കണ്ണില്‍ നിന്നും താഴെക്കിറങ്ങിയത്  കണ്ണുനീരായിരുന്നില്ല , വ്യസനത്തിന്റെ തീമഴയായിരുന്നു .

അച്ഛാ .. ആശയങ്ങള്‍ വാക്കുകളായി ഗര്ജ്ജിക്കണമെന്നല്ലേ  പണ്ടേതോ ഒരു എഴുത്തുകാരന്‍ പറഞ്ഞത് , അകത്തുനിന്നും മകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി .

പ്രസാധകന്‍ വഴി , നിരൂപകന്‍ വഴി ആക്രിക്കടക്കാരനിലേക്ക് .. ഒരുപാട് ദൂരം താണ്ടിയുള്ള വരവില്‍ പുസ്തകത്തിന്റെ പുറംചട്ട കീറി പറിഞ്ഞിരുന്നു , തുന്നിക്കൂട്ടിയ താളുകള്‍  കുത്തഴിഞ്ഞിരുന്നു .

നല്ല ഒരു വിഷുദിനത്തില്‍ വെറുതെ കേട്ട്യോനെ കരയിച്ചുവല്ലോ ..
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ പാശ്ചാത്താപ ചിന്തയാല്‍ അവള്‍ക്കും സങ്കടം വന്നു ..

സാരല്യാ .. കവിതകള്‍ എഴുതുക എന്നതാണല്ലോ നിങ്ങളുടെ കര്‍മ്മം , അത് ഭംഗിയായി ചെയ്തില്ലേ പിന്നെന്തിനാ സങ്കടപ്പെടുന്നേ , അവള്‍ സമാധാനപ്പെടുത്തി.

പത്രത്താളുകളില്‍ നിന്ന് എന്റെ കണ്ണുകള്‍ ചെന്നു പതിച്ചത്  അലമാരയിലെ അടുക്കിവെച്ച പുസ്തകങ്ങളിലേക്ക് .. 
ശിവകാശിയിലെ ഏതോ തെരുവില്‍ ഒട്ടും സുരക്ഷിതമല്ലാത്ത താവളങ്ങളില്‍ ഇരുന്നു പടക്കങ്ങള്‍ ഉണ്ടാക്കുന്ന കുട്ടികള്‍ .. ആയാസപ്പെട്ട് അവര്‍ പൊതിയുന്ന പടക്കക്കൂട്ടുകളില്‍ എന്റെ മറ്റൊരു പുസ്ടകത്തിന്റെ താളുകള്‍ ..
സങ്കടവും വിങ്ങലും മനസ്സിനെ നീറ്റലിലേക്ക് കൊണ്ടുപോയി ..
ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കുന്നതിന്റെ വേദന ഒരു സ്ത്രീയ്ക്കെ അറിയൂ .. അത് ചാപിള്ളയായി പോകുമ്പോള്‍ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കും .. അതുപോലെ നോവും നൊമ്പരവും പേറി വേദനിക്കുന്ന എഴുത്തുകാരനും അമ്മ മനസ്സാണ് .

നോവുന്ന നെഞ്ചില്‍ കൈ അമര്‍ത്തി ഞാനവളോട് കെഞ്ചി ..


തൊണ്ട വരളുന്നു ..

കുടിക്കാനിത്തിരി ചൂടുവെള്ളം .
.....................................................................................................................

No comments:

Post a Comment